Monday, August 29, 2011

ആത്മാവിണ്റ്റെ വേവ്‌ലെങ്ങ്ത്‌
കവി: നിരഞ്ജന്‍.ടി. ജി

മൂലയിലൊളിഞ്ഞിരിക്കുന്ന
വീര്‍ത്തുന്തിയ കള്ളച്ചാക്കില്‍ നിന്ന്‌
കല്ലുകളുടെ കുത്തു സഹിക്കാതെ
പുറത്തേക്കൊന്നു തലനീട്ടിയ
രണ്ടുരൂപാ ബി.പി. എല്ലിണ്റ്റെ
തടിച്ചുകുറുകിയ ഉണ്ടപ്പൊന്നി
സുതാര്യമായ മിനുത്ത കവറില്‍
സുഖിച്ചിരുന്നു പോവുന്ന
കിലോ നാല്‍പത്താറു രൂപാ
ബാസ്‌മതിയെക്കണ്ട്‌
അസൂയപ്പെട്ടു ചോദിച്ചു

"കുട്ടിയെങ്ങന്യാ കുട്ടീ
ഇങ്ങനെ വെള്‍ത്ത്ട്ട്‌
ഇങ്ങനെ മെലിഞ്ഞിട്ട്‌.. "

ചിരിച്ചുചിരിച്ചു
കാറില്‍ കയറിപ്പോയ
സുന്ദരിയെയോര്‍ത്ത്‌
അപകര്‍ഷതയോടെ
മുഴിഞ്ഞ ചാക്കിലേക്ക്‌
തിരിച്ചു വീണു പൊന്നി
ഇരുട്ടുവീണ ശേഷം
ധൃതിപിടിച്ച്‌ ചുരുട്ടിപ്പിടിച്ചെത്തിയ
ഒരു തുണിസഞ്ചിയില്‍
"ഇനി എങ്ങനേച്ചാ.. അങ്ങനെ"
എന്നു തീരുമാനിച്ച്‌ കേറിയിരുന്നു..
കുറച്ചു നേരത്തിനുള്ളില്‍
വിയര്‍പ്പു മാറാത്ത
ഒരു കരിവളക്കയ്യിലേക്ക്‌
ഞാനാദ്യം എന്നു തിരക്കിട്ടു ചെന്നു
കരിപിടിച്ചു ഞെണുങ്ങിയ
പൊളിഞ്ഞകിണറുപോലൊരു
പാത്രത്തിലേക്ക്‌
"ഇണ്റ്റെ ഈശ്വരാ.. " എന്ന
ക്ഷീണിച്ച പ്രാര്‍ത്ഥനയ്ക്കൊപ്പം
ആത്മഹത്യപോലെ പൊഴിഞ്ഞുവീണു
ആലോചനയുടെ ചൂടാറുന്നതിനു മുമ്പ്‌
വിശപ്പിണ്റ്റെ ഒരു കത്തലിലേക്ക്‌
തുടച്ചെടുക്കപ്പെട്ട്‌
എരിഞ്ഞു തീര്‍ന്നു...

കവറില്‍ പൊതിഞ്ഞ
സുന്ദരി ബസ്‌മതി
കുറച്ചു ദൂരെയൊരു
നാലാം നിലയില്‍
സ്റ്റെയിന്‍ലസ്‌ സ്റ്റീല്‍ തിളക്കമുള്ള
ഒരു പരന്ന പാത്രത്തിലേക്ക്‌
സ്വിമ്മിംഗ്‌ പൂളിലേക്കെന്നപോലെ
സന്തോഷവതിയായി
സുന്ദരമായി കൂപ്പുകുത്തി..
സന്തോഷം മായും മുമ്പ്‌
ഒരു കോഴിബിരിയാണിയുടെ
ഇരുന്നു നീറലില്‍
അപ്രതീക്ഷിതമായ
സ്വത്വപ്രതിസന്ധി നേരിട്ടു
ഒരു കോഴിക്കാലിണ്റ്റേയും
ഐസ്‌ ക്രീം കപ്പിണ്റ്റേയും
വെച്ചുമാറലിനിടയില്‍
എച്ചിലാക്കപ്പെട്ട്‌
ഒടുവില്‍
വാലാട്ടുന്ന ഒരാമാശയത്തിണ്റ്റെ
കല്ലേറുകൊണ്ട രസതന്ത്രത്തില്‍
എരിഞ്ഞു തീര്‍ന്നു..

പിറ്റേന്നു രാത്രി
അങ്ങാടിക്കു പിന്നിലെ
തരിശിട്ട പാടത്തിനു മുകളില്‍
അലഞ്ഞുതിരിഞ്ഞുകണ്ടുമുട്ടിയ
രണ്ടു കാര്‍ബോഹൈഡ്രേറ്റ്‌ ആത്മാക്കള്‍
പരസ്പരം പറഞ്ഞു..

"വേവിനങ്ങനെ ബീ.പീ. എല്‍
എ.പീ.എല്‍ എന്നൊന്നൂല്ല്യ..
വേവ്വാച്ചാ..വേവ്വന്നെ.. "

Friday, March 5, 2010

തോരാമഴ - റഫീക്ക്‌ അഹമ്മദ്‌

തോരാമഴ

കവി: റഫീക്ക്‌ അഹമ്മദ്‌
മാതൃഭൂമി വാരിക: 14-ഫെബ്രുവരി-2010

ഉമ്മുക്കുലുസു മരിച്ചന്നു രാത്രിയില്‍
ഉമ്മ തനിച്ചു പുറത്തു നിന്നു
ഉറ്റവരൊക്കെയും പോയിരുന്നു
മുറ്റമോ ശൂന്യമായ്‌ തീര്‍ന്നിരുന്നു
വാടകയ്കായെടുത്തുള്ള കസേരകള്‍
ഗ്യാസ്‌ ലൈറ്റ്‌ പായകള്‍ കൊണ്ടുപോയി
വേലിക്കല്‍ പണ്ടവള്‍ നട്ടൊരു ചമ്പക-
ച്ചോടോളമപ്പോളിരുട്ടുവന്നു,
ചിമ്മിനിക്കൊച്ചുവിളക്കിന്റെ നേരിയ
കണ്ണീര്‍ വെളിച്ചം തുടച്ചു നിന്നു.
ഉമ്മറക്കല്‍പ്പടിച്ചോട്ടിലവളഴി-
ച്ചിട്ട ചെരിപ്പൊന്നുരുമ്മി നോക്കി
പുള്ളിക്കുറിഞ്ഞി നിസ്സംഗയായ്‌ പിന്നിലെ
കല്ലുവെട്ടാംകുഴിക്കുള്ളിലേറി.
തെക്കേപ്പുറത്തയക്കോലിലവളുടെ
ഇത്തിരിപ്പിഞ്ഞിയ കുഞ്ഞുടുപ്പില്‍
ചുറ്റിക്കറങ്ങി നടക്കുന്ന കാറ്റൊന്നു
തട്ടിനോക്കി, മരക്കൊമ്പിലേറി

ഉമ്മുക്കുലുസു മരിച്ചന്നു രാത്രിയില്‍
ഉമ്മ പുറത്തു തനിച്ചു നില്‍ക്കെ
പെട്ടെന്നു വന്നു പെരുമഴ, ഉമ്മയോ
ചിക്കെന്നകത്തു തിരഞ്ഞുചെന്നു
വില്ലൊടിഞ്ഞെന്നു ചിണുങ്ങിടാറുള്ളൊരാ
പുള്ളിക്കുട ചെന്നെടുത്തു പാഞ്ഞു.
പള്ളിപ്പറമ്പില്‍ പുതുതായ്‌ കുമിച്ചിട്ട
മണ്ണട്ടിമേലെ നിവര്‍ത്തിവച്ചു.
ഉമ്മുക്കുലുസു മരിച്ചന്നു രാത്രിതൊ-
ട്ടിന്നോളമാ മഴ തോര്‍ന്നുമില്ല.